മൂവാറ്റുപുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി

കൊച്ചി: മൂവാറ്റുപുഴ ആവോലി വള്ളിക്കടവില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. പരീക്കപ്പീടിക അടയ്ക്കാമുണ്ടയ്ക്കല്‍ ക്രിസ് വിനുവിന്‍റെ  മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പത്തരയോടെയാണ് മൂവാറ്റുപുഴ പുഴക്കര കാവിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് വിദ്യാര്‍ഥികളെ ഒഴുക്കില്‍പെട്ട് കാണാതായത്. വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിന്‍ സന്തോഷിന്‍റെ മൃതദേഹം ഇന്ന് രാവിലെ ആറോടെ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്ലസ്ടു വിദ്യാര്‍ഥികളായ അശ്വിനും ക്രിസും ഇന്നലെ  വൈകുന്നേരം കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍ പെട്ടത്. സമപ്രായക്കാരായ ആറുപേരാണ് പുഴയിലിറങ്ങിയത്.

അവധിക്കാലമായതിനാല്‍ കാറ്ററിംഗ് ജോലിക്ക് പോയി മടങ്ങിയ വിദ്യാര്‍ഥികള്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഒരാള്‍ ഒഴുക്കില്‍ പെട്ടതോടെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റേയാളും ഒഴുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സ്‌കൂബ ടീമും ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നു വരെ തിരച്ചില്‍ നടന്നിരുന്നു.

ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്താന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം നടന്നതിന്‍റെ തൊട്ടടുത്ത കടവില്‍ നിന്നും അശ്വിന്‍റെ മൃതദേഹം കണ്ടെത്തിയത്. ക്രിസ് കദളിക്കാട് വിമല മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അശ്വിന്‍ മൂവാറ്റുപുഴ എസ്എന്‍ഡിപി സ്‌കൂളിലും പ്ലസ് ടു പരീക്ഷ കഴിഞ്ഞവരാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading