
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവരുടെ ജീവൻ നിലനിർത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും സംവിധാനങ്ങളും സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. സംഭവം അറിഞ്ഞ ഉടൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അപകടമുണ്ടായ ഇടത്തേക്ക് ഫയർഫോഴ്സിൻ്റേതടക്കം വാഹനങ്ങൾ എത്തിക്കാൻ പ്രയാസമുണ്ടായിരുന്നു. തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതും ബുദ്ധിമുണ്ടാക്കിയിരുന്നു. എങ്കിലും ഫയർഫോഴ്സും പൊലീസും നാട്ടുകാരും സാഹസികമായി നിരവധി പേരെ ആശുപത്രിയിലേക്ക് എത്തിച്ചു.
വീണ്ടും സ്ഫോടനം ഉണ്ടാവാതിരിക്കാൻ വെടിക്കോപ്പുകൾ പൂർണമായും നിർവീര്യമാക്കി വരികയാണ്.
13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഏഴ് പേരുടെ മൃതദേഹവും മറ്റുള്ളവരുടെ ശരീരഭാഗങ്ങളുമാണ്. 23 പേർക്ക് പൊള്ളലും പരിക്കും ഉണ്ട്. ചികിത്സയ്ക്കായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരെ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തൃശൂർ എഡിഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമീപത്ത് ഉണ്ടായ നാശനഷ്ടങ്ങളും പരിശോധിക്കും. ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്കുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു. ദുരന്തത്തിൽ ബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തും.

Leave a Reply