
ആലുവ: കെഎസ്‌ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച ശേഷം ഒളിവില്‍പ്പോയ പ്രതികളെ ആലുവ ഈസ്റ്റ് പോലീസ് പിടികൂടി. കീഴ്മാട് കുറ്റിക്കാത്തോട്ടത്തില്‍ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് മുഹമ്മദ് റിസ്വാൻ (24) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കുട്ടമശേരിയില്‍ വച്ചാണ് അക്രമം നടന്നത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനു കുറുകെ നിർത്തി ഡോർ വലിച്ചു തുറന്ന് ഡ്രൈവർ കായംകുളം സ്വദേശി എം. ശ്യാകുമാറിനെ ആക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച കണ്ടക്ടർ കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രവീണിനും പരിക്കേറ്റു. ബസിനെ മറികടന്നു വന്ന ബൈക്കിന് വഴി നല്‍കിയില്ലെന്ന പേരിലാണ് തർക്കമുണ്ടായത്.
ജീവനക്കാരെ ആക്രമിച്ചശേഷം ബസിന്റെ താക്കോലും പ്രതികള്‍ കൊണ്ടുപോയി. യാത്രക്കാരെ മറ്റൊരു ബസിലാണ് കൊട്ടാരക്കരവരെ എത്തിച്ചത്. സംഭവത്തിനുശേഷം പ്രതികളുടെ ഫോണ്‍ ഓഫായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ബന്ധുവീടുകളില്‍നിന്നാണ് പോലീസ് പിടികൂടിയത്.
ഓടിച്ചിരുന്ന ഇരുചക്ര വാഹനവും പോലീസ് പിടിച്ചെടുത്തു. മുട്ടം ഭാഗത്തെ പമ്പില്‍ വച്ച് ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് പ്രതികള്‍ക്കെതിരേ വേറെയും കേസ് നിലവിലുണ്ട്.
ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്‌ഐമാരായ ജോസി എം. ജോണ്‍സൻ, ബി. സുരേഷ് കുമാ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എം. ഷാഹിൻ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply