
കൊച്ചി. ബംഗളൂരുവിൽ ഇന്നലെയുണ്ടായ കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞ് വീണ് മരിച്ച കുടുംബശ്രീ പ്രവർത്തകരുടെ മൃതദേഹം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. രാമമംഗലം സ്വദേശികളായ ലത (47), സ്മിത (48) എന്നിവരാണ് മരിച്ചത്. പുലർച്ചെ ബംഗളൂരുവിൽ നിന്നും പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 12.30 ഓടെ കൊച്ചിയിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ആദ്യം രാമമംഗലം പഞ്ചായത്തിന്റെ മുറ്റത്ത് പൊതുദർശനം നടത്തും. അതിനു ശേഷമാണ് സംസ്‌കാര ചടങ്ങുകൾ നടത്തുക
മൂവാറ്റുപുഴയിലെ കുടുംബശ്രീയുടെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ട മലയാളികൾ. മൂവാറ്റുപുഴയിലെ കോട്ടപ്പുറത്ത് അമൃതം പൊടി നിർമിക്കുന്ന യൂണിറ്റിലെ അംഗങ്ങളാണ് ഇവർ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രീതി, സിജി, മായ എന്നിവരുടെ ആരോഗ്യനിലയിൽ നിലവിൽ പുരോഗതിയുണ്ട്.
ശിവാജി നഗറിൽ ഷോപ്പിംഗിന് പോയ ഇവർ മഴ നനയാതിരിക്കാനാണ് ആശുപത്രി കൊമ്പൗണ്ടിലെ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് താഴെ നിന്നത്. എന്നാൽ കനത്ത മഴയിൽ 12 അടിയോളം ഉയരമുള്ള മതിൽ ഇവരുടെ ദേഹത്തേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കർണാടക സർക്കാർ നൽകും. ചികിത്സയിലുള്ളവർക്കും ധനസഹായം പ്രഖ്യാപിക്കുകയും അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

Leave a Reply