
കൊച്ചി. മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുടെ ഇടപെടലുകളും ഗുണ്ടാബന്ധവും തിരഞ്ഞ് പോലീസ്.
കേസില്‍ പിടിയിലായ മോഡലും തിരുവനന്തപുരം പോങ്ങുവിള സ്വദേശിയുമായ അലീന ഏബ്രഹാം, ഗുരുവായൂര്‍ സ്വദേശി ടോയ്സി സിന്ധു, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവർക്ക് അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇവരുടെ പ്രവർത്തനങ്ങള്‍ക്ക് ഗുണ്ടകളുടെ ഒത്താശയുണ്ടെന്നും കൊച്ചി സിറ്റി ഡിസിപി നേരിട്ട് നേതൃത്വം നല്‍കുന്ന അന്വേഷണസംഘം കണ്ടെത്തി. കേസില്‍ നേരിട്ട് പങ്കുള്ള രണ്ടുപേരെ കൂടി എത്രയും വേഗം പിടികൂടാനാണ് സംഘം ശ്രമിക്കുന്നത്. മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സിന്ധുവിനെ ഇന്ന് വൈകീട്ടോടെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. തുടർന്ന് അലീനയെയും മഞ്ജിമയെയും ഉള്‍പ്പടെ മൂന്നുപേരെയും ഒരുമിച്ച് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഫാഷൻ ഷോയില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യസൂത്രധാരി അലീന മോഡലുകളെ ദുബൈയിലെത്തിച്ചത്. ഇതിനായി സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യം ചെയ്യുകയും ചെയ്തു. സിന്ധുവാണ് യുവതികളെ ദുബൈയിലെത്തിച്ചത്. ദുബൈയില്‍ വെച്ച് യുവതികള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ ലഹരി നല്‍കി മയക്കി, ലൈംഗിക പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതികളെ പലർക്കും മുൻപില്‍ കാഴ്ചവെച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
വീട്ടിലേക്ക് നഗ്ന ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതകളാണെന്നും പരാതിക്കാരി പറയുന്നു.

Leave a Reply