
എറണാകുളം. പെരുമ്പാവൂരില്‍ നടത്തിയ വൻ ലഹരിവേട്ടയില്‍ 18 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ എറണാകുളം റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആയുഷ് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നതായി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പെരുമ്പാവൂർ മാറമ്പള്ളിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഒന്നേകാല്‍ കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലില്‍, പെരുമ്പാവൂരിലെ ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ കൂടുതല്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 16 കിലോ ഹൈബ്രിഡ് കഞ്ചാവുകൂടി കണ്ടെത്തി. ആകെ 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര അറിയിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുവിന് വിപണിയില്‍ ഏകദേശം 18 കോടി രൂപ വിലവരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply