
കോഴിക്കോട്. പന്തീരാങ്കാവില്‍ നിന്ന് ഒരു കിലോ എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ രണ്ടുപേർ കൂടി പിടിയില്‍. മലപ്പുറം നിലമ്പൂർ സ്വദേശി സി.അജ്മല്‍ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും നഴ്‌സിംഗ് വിദ്യാർത്ഥിയുമായ പി.സൂര്യ (23) എന്നിവരെ ഡല്‍ഹി നോയിഡയിലെ ഫ്ലാറ്റില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞ മേയ് ഒൻപതിന് പന്തീരങ്കാവ് കാപ്കോണ്‍ സിറ്റിക്ക് സമീപം സർവീസ് റോഡില്‍ നിറുത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് പൊലീസ് ഒരുകിലോ എം.ഡി.എം.എ കസ്റ്റഡിയിലെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മുഹമ്മദ് അർഷലല്‍ (25), ആദില്‍ഷാ (20), മുഹമ്മദ് ഫർഹാൻ (22) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് ഡല്‍ഹിയില്‍ നിന്നാണ് കേരളത്തിലേക്ക് കടത്തുന്നതെന്ന വിവരവും അജ്‌മലിന്റെയും സൂര്യയുടെയും പങ്കും പുറത്തുവരുന്നത്.
തുടർന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയില്‍ സൂര്യയുടെ പേരിലുള്ള ആഡംബര ഫ്ലാറ്റില്‍ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഫ്ലാറ്റില്‍ നിന്ന് ലഹരിമരുന്ന പായ്ക്ക് ചെയ്യുന്നതിനുള്ള ഡിജിറ്റല്‍ സ്കെയില്‍, പാക്കിംഗ് സീലർ, 5000ത്തിലദികം സിപ് ലോക്ക് കവറുകള്‍, കറൻസി നോട്ട് എണ്ണുന്ന മെഷീൻ , നിരവധി എ.ടി.എം കാർഡുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഓരോ ആഴ്ചയിലും പത്ത് കിലോയിലധികം എം.ഡി.എം.എ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നതായി പ്രതികള്‍ മൊഴി നല്‍കി. ഡല്‍ഹിയില്‍ നിന്ന് സെക്കൻഡ് ഹാൻഡ് കാറുകള്‍ വാങ്ങി കേരളത്തിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ലഹരിമരുന്ന് കടത്തിയിരുന്നത്. നാല് മാസത്തിനിടെ അഞ്ച് കോടിയിലധികം മൂല്യമുള്ള ലഹരി ഇടപാടുകള്‍ പ്രതികള്‍ നടത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply