
കൊട്ടിയം. ഉത്സവാഘോഷത്തിനിടെ ഫ്ലോട്ടിനു മുന്നില്‍ നൃത്തം ചെയ്തപ്പോള്‍ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19കാരനെ നടുറോഡില്‍ കുത്തിക്കൊന്നു. മുഖത്തല കിഴവൂർ സജീവ് മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകൻ അമ്പാടി എന്ന തേജസ് (19) ആണ് മരിച്ചത്. പ്രതികളായ അഞ്ചംഗ സംഘത്തെ എട്ടു മണിക്കൂറിനുള്ളില്‍ വെളിച്ചിക്കാലയിലെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കൊട്ടിയം പോലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് അക്രമികളെ ഒളിപ്പിച്ച യുവാവും പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉള്‍പ്പെടെ ആറുപേരെയാണ് ഇന്നലെ പുലർച്ചെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത് .
കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ (19), വിനു (26), പ്രിജിത്, അഖില്‍രാജ് (29) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടു പേരുമാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 8.30 ന് മുഖത്തല കിഴവൂരുള്ള ചെമ്ബകശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയിക്കിടെയാണ് അക്രമം.
പ്രതികളുടെ വീടിനു സമീപത്തുകൂടി കടന്നു പോകുകയായിരുന്ന ഫ്ലോട്ടിന് മുന്നില്‍ കളിക്കുകയായിരുന്ന തേജസ് അക്രമികളുടെ കാലില്‍ അറിയാതെ ചവിട്ടി . ഇതില്‍ പ്രകോപിതരായ ആദിത്യനും സുഹൃത്തുക്കളും തേജസിനെ വളഞ്ഞിട്ട് മർദിക്കുകയും കൈവശം കരുതിയ കത്തികൊണ്ട് ആദിത്യൻ തേജസിനെ കുത്തുകയുമായിരുന്നു.

Leave a Reply