
എറണാകുളം: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി. ഹർത്താലില്‍ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ഹർത്താല്‍ ആഹ്വാനം ചെയ്തവർക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി.
ഇന്ന് വൈകിട്ട് ഡിജിപി യോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നല്‍കി. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി കൃഷ്ണകുമാർ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. ആക്ഷൻ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹർത്താലില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ശക്തമായ പ്രതിഷേധം ഉണ്ടായി. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി.
ചിലയിടങ്ങളില്‍ പൊലീസുമായി പ്രതിഷേധക്കാർ വാക്കുതർക്കവുമായി. ചിലയിടങ്ങങ്ങളില്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതല്‍ കണിയാപുരം വരെ വലിയരീതിയിലുള്ള ഗതാഗതകുരുക്കുണ്ടായി. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കില്‍ കുടുങ്ങിയിരുന്നു.

Leave a Reply