
വാണിയംപാറ. കൊമ്പഴ രാമൻചിറ ജനവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ വ്യാപകമായി കൃഷി നശിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഒറ്റയാന്റെ ആക്രമണം പ്രദേശത്ത് തുടരുകയാണ്. പുളിക്കൽ റെജിയുടെ പറമ്പിലെ കടപ്ലാവ്, പത്തിലേറെ വാഴകൾ എന്നിവ ആന നശിപ്പിച്ചു. റബ്ബർ മരങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാട്ടാന ഭീതിയിൽ
പെരിഞ്ചേരി വീട്ടിൽ റെജി വീട്ടുമുറ്റത്തെ പ്ലാവിലെ നൂറിലധികം ചക്കകൾ വെട്ടി മാറ്റി നശിപ്പിച്ചു.
കാട്ടാനശല്യം ഇതുവരെ ഇല്ലാതിരുന്ന പ്രദേശത്ത് പോലും കാട്ടാന എത്തിത്തുടങ്ങിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി കാട്ടാനയെ ഓടിക്കാൻ ശ്രമിക്കരുതെന്ന് വനം വകുപ്പ് അധികൃതർ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻപ് ഇതിന് ശ്രമിച്ചപ്പോൾ കാട്ടാന ജനവാസ മേഖലയിലേക്കാണ് ഓടിക്കയറിയത്. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. അതേസമയം കാട്ടാന ആക്രമണത്തിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നടത്താൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം സനിൽ വാണിയംപാറ കൃഷിനാശം ഉണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി.

Leave a Reply