
തൃശൂർ. സമ്മാനാർഹമായ കേരള സംസ്ഥാന ലോട്ടറിയുടെ വ്യാജപതിപ്പ് നിർമ്മിച്ച് കടയിൽ നൽകി പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ വിഷ്ണുദാസ് (30), വിഘ്‌നേഷ് (28), മുഹമ്മദ് ഫാസിൽ (31) എന്നിവരാണ് വിയ്യൂർ പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാടുക്കാട് സ്വദേശിയുടെ തിരൂരിലെ അക്ഷര ലോട്ടറി ഏജൻസിയിൽ കാറിലെത്തിയ പ്രതികളിലൊരാളായ വിഷ്ണുദാസ് അയ്യായിരം രൂപ സമ്മാനം ലഭിച്ച ലോട്ടറിയുടെ വ്യാജപതിപ്പ് നൽകി പണം തട്ടുകയായിരുന്നു. ലോട്ടറിയിൽ സംശയം തോന്നിയ ഷോപ്പ് ഉടമ കാർ തടഞ്ഞു വിയ്യൂർ പോലീസിനെ അറിയിച്ചു. പോലീസ് പ്രതികളെ സ്‌റ്റേഷനിലെത്തിച്ച് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ വിഷ്ണുദാസും മറ്റു പ്രതികളുംകൂടി പാലക്കാടുള്ള മുഹമ്മദ് ഫാസിലിന്റെ വീട്ടിൽ വച്ചാണ് സമ്മാനാർഹമായ ലോട്ടറിയുടെ വ്യാജപതിപ്പ് നിർമിച്ചതെന്നും ഒരു കോടി സമ്മാനത്തുകയുള്ള സമ്യദ്ധി ലോട്ടറിയുടെ പന്ത്രണ്ട് വ്യാജപതിപ്പുകൾ നിർമിച്ച് വിവിധ കടകളിൽനിന്നു പണം വാങ്ങിയെന്നും വ്യക്തമായി. തുടർന്ന് അന്വേഷണസംഘം മറ്റു പ്രതികളെയും പിടികൂടി. പ്രിന്റ് ചെയ്ത നിരവധി വ്യാജലോട്ടറികളും പ്രിന്ററും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply