
തൃശൂർ. കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 538 ഗ്രാം എംഡിഎംഎയുമായി തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ. തൃശൂർ പുത്തൂർ സ്വദേശി റിനിൽ രാജാണ് പിടിയിലായത്. ലഹരിമരുന്ന് കോയമ്പത്തൂരിൽ നിന്നു വാങ്ങിയതാണെന്ന് പ്രതി എക്‌സൈസിനു മൊഴി നൽകി. പ്രതിക്കു ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളുമായി ബന്ധമുള്ളതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വാളയാർ പാമ്പാംപള്ളത്തുള്ള ടോൾപ്ലാസയിലെ പതിവു പരിശോധനയിലാണ്
കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്കു പോകുന്ന ബസിൽ നിന്നും ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത ലഹരിമരുന്നിനു വിപണിയിൽ ഒന്നരക്കോടി രൂപയിലേറെ വിലവരും.
പാലക്കാട് ജില്ലയിൽ നിന്ന് ഈ വർഷം പിടിച്ചെടുക്കുന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. പ്രതിക്കു പിന്നിൽ വലിയൊരു ഗ്രൂപ്പ് ഉള്ളതായി സംശയിക്കുന്നുണ്ടെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ പറഞ്ഞു. റെയ്ഡിൽ സിഐയെ കൂടാതെ സിവിൽ എക്‌സൈസ് ഓഫീസർമാരായ രജിത്, തൗഫീഖ്, ഹരികൃഷ്ണൻ, സുബിൻരാജ്, അനീഷ് എന്നിവരും പങ്കെടുത്തു.

Leave a Reply