
കണ്ണൂർ. ഇരിട്ടി വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണർത്തുന്ന കല്ലറ നാളെ തുറക്കും. തലശേരി ആർഡിഒ ഇതിനുള്ള അനുമതി നൽകി. കല്ലറയിൽ ശവപ്പെട്ടിക്കൊപ്പം പായയിൽ പൊതിഞ്ഞ നിലയിൽ കണ്ട മൃതദേഹ സാദൃശ്യമുള്ള വസ്തു എന്താണെന്നതിൽ വ്യക്തത വരുത്തുന്നതിനാണ് കല്ലറ തുറന്നു പരിശോധിക്കുന്നത്. പോലീസ് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഇതിന് തലശേരി ആർഡിഒ അനുമതി നൽകിയത്.
ആർഡിഒ ഉൾപ്പെടെയുള്ള റവന്യൂ അധികൃതരുടെയും ഫോറൻസിക് വിദഗ്ധരുടെയും സാന്നിധ്യത്തിൽ ആയിരിക്കും കല്ലറ തുറന്നുള്ള പരിശോധന. പായയിൽ പൊതിഞ്ഞ വസ്തു മൃതദേഹം ആണെങ്കിൽ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഡിഎൻഎ പരിശോധന നടത്തിയാൽ മാത്രമേ ആരുടെ മൃതദേഹം ആണെന്നതിലും വ്യക്തത വരൂ.
ജൂൺ 13നാണ് മറ്റൊരു മൃതദേഹം അടക്കം ചെയ്യാനായി കല്ലറ തുറന്നപ്പോളാണ് മൃതദേഹ സാദൃശ്യമുള്ള വസ്തുവിനെ കണ്ടതും ദുരൂഹത സംശയിക്കപ്പെട്ടതും. ആദ്യം മുതൽ ഇത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന വേണമെന്ന് ഇടവക വികാരി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നെങ്കിലും ദുരൂഹതകൾ ഒന്നും ഇല്ലെന്ന നിലപാടിലായിരുന്നു പോലീസ്. പിന്നീട് കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ സംശയം ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയതിന്റെയും പശ്ചാത്തലത്തിലാണ് അന്വേഷണം വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരിക്കോട്ടക്കരി പൊലീസ് കഴിഞ്ഞദിവസം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Leave a Reply