
തൃശൂർ: മീൻ പിടിക്കാൻ ഉപയോഗിക്കുന്ന കൂർത്ത കമ്പി (ഫിഷിംഗ് ഹാര്‍പൂണ്‍) നെഞ്ചിൽ തുളച്ചുകയറിയ നിലയില്‍ ആശുപത്രിയിൽ എത്തിച്ച യുവാവിന്റെ ജീവന്‍ രക്ഷിച്ച് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍.
മാള സ്വദേശിയായ 27കാരനാണ് രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ അപകടനില തരണം ചെയ്തത്. റോഡില്‍ വീണപ്പോഴാണ് ഹാര്‍പൂണ്‍ യുവാവിന്റെ നെഞ്ചിലേക്ക് കുത്തിക്കയറിയത്. ഹൃദയത്തിന് തൊട്ടടുത്തായാണ് ഹാര്‍പൂണ്‍ തറച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് വലിയ തുക ചെലവാകുമെന്നും ജീവന്‍ രക്ഷിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്നും അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി ഹാര്‍പൂണ്‍ വിജയകരമായി പുറത്തെടുക്കുകയും യുവാവിന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്തു.

Leave a Reply