
കൊച്ചി. തുറമുഖ പ്രദേശത്തെ റെയിൽവേ ട്രാക്ക് മുറിച്ചു വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ എറണാകുളം സൗത്ത് ആർപിഎഫ് പിടിയില്‍. വൈപ്പിൻ മുള്ളയ്ക്കല്‍ വീട്ടില്‍ പി കെ അഫ്സല്‍ (52), മട്ടാഞ്ചേരി പഴയ വീട്ടില്‍ പിഐ താജുദ്ദീൻ (63), അസം സ്വദേശിയായ ചന്ദ്രശേഖർ മാലിക് (46) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള, ട്രെയിൻ സർവീസുകള്‍ ഇല്ലാത്ത ഐലൻഡ് റെയില്‍പാതയിലെ ഏകദേശം അര കിലോമീറ്ററോളം പാളമാണ് മുറിച്ച് മാറ്റിയത്.
തിങ്കളാഴ്ച രാത്രി ആലുവ മാർക്കറ്റിന് സമീപത്ത് നിന്നാണ് പ്രതികളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയില്‍ മോഷ്ടിച്ച പാളങ്ങളുടെ 400ഓളം കഷണങ്ങള്‍ കണ്ടെത്തി. ഇവ കടത്താൻ ഉപയോഗിച്ച ലോറിയും ഗ്യാസ് കട്ടറും പിടിച്ചെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പാളങ്ങള്‍ മുറിച്ച് ആക്രിക്കട വഴി വില്ക്കാനായിരുന്നു ശ്രമമെന്ന് ആർപിഎഫ് അറിയിച്ചു. അന്വേഷണം തുടരുന്നു.

Leave a Reply