
പാലക്കാട്: കേരളത്തെ നടുക്കിയ അട്ടപ്പാടി ഇരട്ടക്കൊലപാതക കേസില്‍ നിർണായക വഴിത്തിരിവ്. യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഭവാനിപ്പുഴയില്‍ തള്ളിയ കേസില്‍ മുഖ്യപ്രതി പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രാവത് ദാസിനെ പ്രത്യേക അന്വേഷണ സംഘം ബംഗാളില്‍ നിന്ന് പിടികൂടി. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
എന്നാല്‍ കൊന്നത് തന്റെ ഭാര്യയെയും കുഞ്ഞിനെയുമല്ല എന്നാണ് പ്രതിയുടെ മൊഴി. ഒരു മാസം മുമ്പ് തോട്ടം തൊഴിലിനായി അട്ടപ്പാടിയിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി തന്റെ ഭാര്യയെയും കുഞ്ഞിനേയും കൊന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് കടന്നുവെന്നും കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച പൊലീസ് കോയമ്പത്തൂരില്‍ നിന്ന് വിമാന മാർഗം ബംഗാളിലെത്തി. അഗളി എസ്‌ഐ എച്ച് ഹർഷദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീസ് സംഘമാണ് പ്രതിയെ ബംഗാളില്‍ നിന്ന് പിടികൂടിയത്.
രണ്ട് ദിവസം മുമ്പാണ് അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയില്‍ 30 വയസ്സ് പ്രായമുള്ള യുവതിയുടെയും നാല് വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും തല അറുത്ത് ഒരു ചാക്കിലും ശരീരഭാഗങ്ങള്‍ മറ്റ് രണ്ട് ചാക്കുകളിലുമായായിരുന്നു പുഴയില്‍ എറിഞ്ഞത്. കൊലപാതകത്തിന്റെ കാരണം ഉള്‍പ്പെടെ കണ്ടെത്താൻ വിശദ അന്വേഷണം തുടരുമെന്ന് പോലീസ് മാധ്യമങ്ങളളോട് പറഞ്ഞു.

Leave a Reply