
മണ്ണുത്തി. മലയോര മേഖലകളിൽ വന്യജീവി ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മണ്ഡലത്തിൽ പുതിയ ഒരു ആർആർടി ടീമിനെ കൂടി നിയോഗിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മലയോര മേഖലയിലെ വന്യജീവി ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് റവന്യൂ വനം വന്യജീവി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ പറവട്ടാനി ഫോറസ്റ്റ് സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിലെ ആർആർടി സംഘത്തിന് എംഎൽഎ ഫണ്ട് വഴി പുതിയ വാഹനം അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ വനം വകുപ്പ് നിശ്ചയിച്ച മുഴുവൻ ഉപകരണങ്ങളും സംവിധാനങ്ങളും ഒല്ലൂർ മണ്ഡലത്തിലേക്ക് കൂടി അനുവദിക്കണം എന്ന് മന്ത്രി കെ രാജൻ ഉന്നയിച്ച ആവശ്യം വനംമന്ത്രി എ.കെ ശശീന്ദ്രൻ അംഗീകരിച്ചു. ടോർച്ച്, പടക്കം മുതലായവ ഉടൻ വിതരണം ചെയ്യും. സ്ഥിരമായി പ്രശ്‌നം നടക്കുന്ന ഇടങ്ങളിൽ നൈറ്റ് പെട്രോളിങ് സജ്ജമാക്കും. നിലവിലുള്ള ഫെൻസിങ്ങളുടെ അറ്റകുറ്റ പണികൾ അടിയന്തരമായി നടത്തും. പുതിയ ഫെൻസിങ്ങുകൾ സ്ഥാപിക്കാനുമുള്ള പ്രൊപ്പോസൽ നബാർഡിന് നൽകാൻ ഡിഎഫ്ഒയെ ചുമതലപ്പെടുത്തി.
വന്യ മൃഗ ഭീഷണി നേരിടുന്ന ഓരോ ഗ്രാമപഞ്ചായത്തുകൾക്കും ലേസൺ ഓഫീസറെ ഫോറസ്റ്റ് നിയോഗിച്ചിട്ടുണ്ട്. ഒല്ലൂർ മണ്ഡലത്തിലെ മാടക്കത്തറ, പാണഞ്ചേരി,പീച്ചി, പുത്തൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ഓരോ ലൈസൻ ഓഫീസർമാരെ നിയോഗിച്ച് ഇതു സംബന്ധിച്ച കൂടിയാലോചനകളും മറ്റും എളുപ്പത്തിലാക്കുവാൻ ചുമതലപ്പെടുത്താമെന്ന റവന്യൂ മന്ത്രിയുടെ നിർദ്ദേശം, മാതൃകയായി സ്വീകരിക്കുന്നതായി വനം മന്ത്രി പറഞ്ഞു.
ഒല്ലൂർ മണ്ഡലത്തിൽ ഫോറസ്റ്റ് ലേസൺ ഉദ്യോഗസ്ഥരും പഞ്ചായത്ത് ലേസൺ ഓഫീസർമാരും പഞ്ചായത്ത് പ്രസിഡന്റുമാരുമായി യോഗം ചേരാൻ തീരുമാനിച്ചു. ഇതിനായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി എസ് വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി റെജി, വാർഡ് മെമ്പർ സിബി അജി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ ആടലരശൻ, ഡിഎഫ്ഒ മാർട്ടിൻ ലോവർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply