
പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ആറുവരിപ്പാതയിൽ കരാർ കമ്പനിയുടെയും ദേശീയപാത അതോറിറ്റിയുടെയും ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധവുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. അഭിലാഷ് രംഗത്തു വന്നു. ദേശീയപാതയിൽ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചാൽ ആംബുലൻസ് ഉൾപ്പെടെ ജീവൻ രക്ഷിക്കാൻ വേണ്ട യാതൊരു സംവിധാനവും അധികൃതർ ഏർപ്പെടുത്തിയിട്ടില്ല. ടോൾ പിരിവ് തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ നിർമ്മാണം പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. കുതിരാൻ തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് ഇതുവരെയും സർവീസ് റോഡ് നിർമ്മിക്കുകയോ റോഡ് വീതി കൂട്ടുകയോ ചെയ്തിട്ടില്ല. മൂന്നു വരിയിലൂടെ വരുന്ന വാഹനങ്ങൾ ഈ ഭാഗത്ത് വില്ലൻവളവ് എത്തുമ്പോൾ രണ്ടു വരിയിലേക്ക് ഒതുക്കേണ്ടിവരികയാണ്. ഇതിനുപുറമേ ദേശീയപാതയിൽ ദീർഘദൂര യാത്രികർക്ക് വാഹനങ്ങൾ നിർത്തിയിടാനോ വിശ്രമിക്കാനോ ഉള്ള യാതൊരു സംവിധാനവും സജ്ജമാക്കിയിട്ടില്ല. മമ്മദ് പടിയിൽ ട്രക്ക് ബേ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും നിലവിൽ അത് കരാർ കമ്പനിയായ പിഎസ്ടി യുടെ സാധനസാമഗ്രികൾ സൂക്ഷിക്കാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ്. കരാർ കമ്പനിയുടെ സാധനങ്ങൾ സൂക്ഷിക്കാൻ ടോൾ നൽകി യാത്ര ചെയ്യുന്നവരുടെ സേവനത്തെ മനപ്പൂർവ്വം ഇല്ലാതാക്കുകയാണ് ദേശീയപാത അതോറിറ്റി എന്ന് അഭിലാഷ് ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നും അഭിലാഷ് മുന്നറിയിപ്പ് നൽകി.

Leave a Reply