
തൃശ്ശൂർ. മഴക്കാലത്തിനോട് അനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തി. തൃശ്ശൂർ, ചാലക്കുടി, നാട്ടിക, ഇരിങ്ങാലക്കുട സർക്കിളുകളിലെ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ 60 ഓളം പരിശോധനകളാണ് പൂർത്തിയാക്കിയത്. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ ഒൻപത് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. ചെറിയ രീതിയിലുള്ള ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നാല് റെക്ടിഫിക്കേഷൻ നോട്ടീസുകളും, ഒരു ഇമ്പ്രൂവ്മെന്റ് നോട്ടീസും അധികൃതർ കൈമാറിയിട്ടുണ്ട്.
കൂടാതെ, വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി വിവിധയിടങ്ങളിൽ നിന്നായി 15 സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ജില്ലയിൽ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കർ ലോറികളും സ്ക്വാഡിന്റെ കർശന പരിശോധനയ്ക്ക് വിധേയമായി. ടാങ്കറുകൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പരിശോധന വേളയിൽ മനുഷ്യാരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലും തികച്ചും അപകടകരമായ സാഹചര്യത്തിലും സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ ഐസ്ക്രീം, ചിക്കൻ എന്നിവയും കാലാവധി കഴിഞ്ഞ പാക്കറ്റ് പാലും ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. വരും ദിവസങ്ങളിലും ‘ഓപ്പറേഷൻ മൺസൂൺ’ എന്ന പേരിൽ കർശന പരിശോധനകൾ ശക്തമായി തുടരുമെന്ന് തൃശ്ശൂർ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ വി എസ് ഇന്ദു അറിയിച്ചു.

Leave a Reply