
തൃശ്ശൂർ: കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ദുരൂഹത. തൃപ്രയാർ എടമുട്ടം സ്വദേശിനി ജ്യോതിയെയും (30) കുഞ്ഞിനെയുമാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവശേഷം പോലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോ ഡ്രൈവറെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
താൻ മുറി എടുത്ത് നൽകുക മാത്രമാണ് ചെയ്തതെന്നും വയറുവേദനയ്ക്ക് ജ്യോതി ആവശ്യപ്പെട്ട പ്രകാരം മരുന്നുവാങ്ങി നൽകിയിരുന്നു എന്നുമായിരുന്നു ഓട്ടോ ഡ്രൈവറുടെ മൊഴി. എന്നാൽ 2024 ൽ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു എന്ന് കാട്ടി ഗുരുവായൂർ പോലീസിൽ ജ്യോതി നൽകിയ പരാതി പോലീസ് കണ്ടെത്തി. ഇക്കാര്യത്തിൽ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഓട്ടോ െ്രെഡവർ ഇന്നലെ ലോഡ്ജിൽ എത്തി മുറി തുറക്കാൻ ശ്രമിച്ചപ്പോഴാണ് അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയത്. പിന്നീട് ഹോട്ടൽ ജീവനക്കാരും പോലീസും ഉൾപ്പെടെ എത്തി മുറി തുറക്കുകയായിരുന്നു. തുടർന്നാണ് ചോരകുഞ്ഞിനെയും യുവതിയെയും ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം നേരത്തെയും ജ്യോതി ഇവിടെ മുറിയെടുത്തിട്ടുണ്ടെന്നും ഗർഭിണിയാണെന്ന് അറിയില്ലെന്നും ഹോട്ടൽ അധികൃതർ പറയുന്നു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും.

Leave a Reply