
തൃശ്ശൂർ: തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. തൃപ്രയാറിലെ ജിംനേഷ്യത്തിൽ ജോലി ചെയ്ത് വരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90,500 രൂപ, ഹാഷിഷ് ഓയിൽ ചില്ലറ വിൽപന നടത്തുന്നതിനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ സഹിതം അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം ശ്രീലക്ഷ്മിയെ റിമാന്റ് ചെയ്തിരുന്നു.
ഈ കേസിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ശ്രീലക്ഷ്മിക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകിയിരുന്നത് പഴുവിൽ കുറുമ്പിലാവ് വില്ലേജ് കോട്ടം സ്വദേശി കളരിക്കൽ വീട്ടിൽ ശരത് കുമാർ (33) ആണെന്നും, ശരത് കുമാറിനും ശ്രീലക്ഷ്മിക്കും ഹാഷിഷ് ഓയിൽ എത്തിച്ച് നൽകിയിരുന്നത് ഇരിഞ്ഞാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടിൽ വൈശാഖ് (32) ആണെന്നും കണ്ടെത്തിയത്. തുടർന്ന് ശരത് കുമാറിനെയും വൈശാഖിനെയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. വലപ്പാട് പോലീസ് സ്‌റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ പത്മരാജൻ, എസ് ഐ മൗഷമി, എസ് ഐ അമൽദേവ്, എസ് ഐ ഉണ്ണി, സി പി ഒ അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply